Tuesday, July 31, 2012

ഇരട്ട ജീവിതം.

പതിനാറ് വര്‍ഷം മുന്‍പ് കാണാതായ ആമിനു, അദ്രാമാനായി തിരിച്ച് വന്നിരിക്കുന്നു!
കേട്ട വാര്‍ത്തയുടെ കൈക്കരുത്തില്‍ കുതറി മാറാനാകാതെ സൈനബു വിറച്ചു.പുറത്ത് പറയാനാവാത്ത വികാര തള്ളിച്ചയില്‍ വിയര്‍ത്തു .
സ്ഥല കാലബോധം നഷ്ട്ടമാവുകയും ചെയ്തു.അതുകൊണ്ടാണല്ലോ ഇത്രയും അടുത്ത് നിന്ന് ഉമ്മ വിളിച്ചിട്ടും അവള്‍ കേള്‍ക്കാതെ പോയത്.
പടച്ചവനേയും,നേര്‍ച്ചക്കാരെയും മാറി,മാറി വിളിച്ചുകൊണ്ടിരിക്കുന്നത് .
കൈ കോര്‍ത്തു നില്‍ക്കുന്ന പറങ്കിമാവിന്‍റെ തണലിലേക്ക് അവള്‍ നടന്നു .പടര്‍ന്നു നില്‍ക്കുന്ന മാമ്പൂമണത്തിന്‍റെ നെഞ്ചില്‍ തല ചായ്ച്ച് അവള്‍ നിന്നു.
രാമച്ചപ്പാടത്തിനപ്പുറത്തെ വഴിയിലൂടെ ആളുകള്‍ പോകുന്നത് അവ്യക്തമായേ കാണുന്നുള്ളൂ .അതിരുകളില്‍ ഒതുങ്ങാത്ത ആലോചനകളില്‍ അവള്‍ പുകഞ്ഞു.
പതിനെട്ട് വര്‍ഷം പെണ്ണായും ,ബാക്കിയായ ജീവിതം ആണായും ഒരാള്‍ എങ്ങനെയാണ് ജീവിച്ച് തീര്‍ക്കുക? ഇരട്ട ജീവിതത്തെ എങ്ങനെയാവും അഭിമുഖീകരിക്കുക?

നാട് വിട്ടവരെപ്പറ്റി അധികമാരും ഓര്‍ക്കാറില്ല.അവര്‍ തിരച്ചു വരുമ്പോഴാണ് വലിയ മുഴക്കങ്ങള്‍ ഉണ്ടാവുക .ചിലര്‍ കൈ നിറയെ കാശുമായി വരും .മറ്റു ചിലര്‍ എടുത്താല്‍ പൊന്താത്ത രോഗവുമായും.കാശുള്ളവര്‍ മുഷിഞ്ഞ ഭൂതകാലത്തെ കാശ് കൊണ്ടു തന്നെ മൂടി വെക്കും .കാണാതാവുന്നത് ഒരു പെണ്ണാണങ്കില്‍ കഥ ചില ഇടവഴികളിലൂടെയാവും സഞ്ചരിക്കുക.അവള്‍ ഓടി പ്പോയതാവുമെന്ന നിഗമനത്തില്‍ എളുപ്പത്തില്‍ എത്തിച്ചേരും.
ആമിനു ബോട്ട് കടവത്ത് പണിക്കു വന്ന ഏതോ കുളച്ചക്കാരന്‍റെ കൂടെ ഓടിപ്പോയന്നാണല്ലോ ഇക്കാലമത്രയും വീശിക്കൊണ്ടിരുന്നത്.
പണ്ടും സൈനബു അത് ഏറ്റുപിടിച്ചിട്ടില്ല.എന്നാല്‍ തര്‍ക്കിക്കാന്‍ മാത്രമുള്ളൊരു തെളിവും തന്‍റെ പക്കലില്ലല്ലോ .നാട് വിടുന്നതിന്‍റെ ഒരു സൂചന പോലും തരാത്തതിന്‍റെ വേദന ഇടയ്ക്ക് ചങ്ക് നീറ്റും.എന്ന് കരുതി അവളെ അപ്പാടെ വെറുക്കാനൊന്നും എന്നെകിട്ടില്ല.അത് കൊണ്ടാണ് ചെവി തുളച്ച
കഥകളില്‍ അകം വെന്തുപോയത്.
നാല് വീടിന്‍റെ അകലം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല.മദ്രസ്സയിലും,പുതിയങ്ങാടി യു പി സ്കൂളിലും ഒരുമിച്ചാണ് പഠിച്ചിരുന്നത്.ബോട്ട് കടവില്‍ പണിക്കിറങ്ങിയതും ഒരുമിച്ച് തന്നെ.പുഴയില്‍ മുങ്ങി കക്ക വാരുവാനും,ഓല മെടയാനും കൂടെപ്പോയിട്ടുണ്ട്.ചെക്കന്മാരുടെ വിത്തിറക്കുന്ന നോട്ടത്തെ പുഴയില്‍ തള്ളിയിട്ടതും,ഐസ് കമ്പനിക്കാരന്‍റെ മുനവെച്ച ചോദ്യങ്ങളെയും ,അറിയാത്ത ഭാവത്തിലുള്ള സ്പര്‍ശത്തെയും പൊള്ളുന്ന നോട്ടം കൊണ്ടു കൊതിപ്പറിച്ചതും ഒരുമിച്ച് തന്നെ.
മെലിഞ്ഞ പ്രകൃതമാണങ്കിലും ഉറച്ച ശരീരമായിരുന്നു ആമിനുവിന്‍റെത്.തോട്ടില്‍ ഒരുമിച്ച് കുളിക്കുമ്പോള്‍ മുതുകും,പുറവും സോപ്പ്‌ തേച്ചു തരുമ്പോള്‍ ഇത് ഓരാണിന്‍റെ കയ്യാണോ എന്ന് ഭയന്നുപോയിട്ടുണ്ട്.അത്രയ്ക്കുണ്ട് ഉരവും,ബലവും.ഞങ്ങള്‍ ശരീരത്തിന്‍റെ സമ്പന്നത മറച്ചു വെച്ചിരുന്നില്ല.മാസക്കുളിക്കിടയിലെ വയറു വേദനയില്‍ പുളയുമ്പോള്‍ ചൂട് വെള്ളം കുപ്പിയിലാക്കി അടി വയറ്റില്‍ എത്ര തവണ വെച്ചു തന്നിട്ടുണ്ട് .അതോര്‍ത്തപ്പോള്‍ സൈനബു ഒന്ന് പിടഞ്ഞു.ഒരു പുരുഷന്‍റെ മുന്നിലാണോ ഞാന്‍ വെളിവാക്കപ്പെട്ടിരുന്നത്?അവള്‍ ഒരു കാളലോടെ കൈകകള്‍ മാറില്‍ പിണച്ചു വെച്ചു .മാസാന്ത്യങ്ങളെ ക്കുറിച്ച് അവള്‍ ഒരിക്കലും ബേജാറായിയിരുന്നില്ലല്ലോ .പുരുഷനിലേക്കുള്ള യാത്ര അവള്‍ അന്നേ തുടങ്ങിയിരുന്നോ ?
ആമി ഉറ്റ ചങ്ങാതി തന്നെയാണ്.അത് കൊണ്ടു തന്നെയാണ് ഉമ്മയും ,വേണ്ടപ്പെട്ടവരും ഈ ഒളിച്ചോട്ടത്തില്‍ എനിക്കും പങ്കുണ്ടന്നു ആണയിടുന്നത്.
ബോട്ട് കടവില്‍ ഇനി പണിക്കു പോണ്ടാന്ന് ഉമ്മ തീരുമാനിച്ചു.ഇനി നീയെന്നാ ഓടിപ്പോണതെന്ന് ആരും മുഖത്ത് നോക്കി ചോദിക്കില്ലല്ലോ.പിന്നെയും കുറെ കാലം ഉമ്മ ഉപദേശത്തിന്‍റെ ബദര്‍ മാല തന്നെ പാടിക്കൊണ്ടിരുന്നു.വെളിയങ്കോട് നിന്നു ഒരു ആലോചന വന്നപ്പോ മുന്നും പിന്നും നോക്കാതെ
ഉറപ്പിച്ചതും ഇതുകൊണ്ടൊക്കെ തന്നെ.
എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്നറിയാന്‍ മനസ്സ് തിടുക്കം കൂട്ടുന്നുണ്ട്.സൈനബു മാവില കടിച്ചു തുപ്പിക്കൊണ്ടിരുന്നു.ഏതില കണ്ടാലും അറിയാതെ ഒന്ന് കടിച്ചു പോകും.അമ്പഴങ്ങയില ആരും കാണാതെ ഇപ്പോഴും അവള്‍ തിന്നാറുണ്ട് .സ്കൂളില്‍ പോണ കാലത്ത് ഹമീദാജിരെ വളപ്പില്‍ നിന്നു നിന്നു കറുകപ്പട്ടയില ഒരുകുന്നോളം പെറുക്കും.നീ ഉഴിഞ്ഞിട്ട കൊറ്റനാടാണന്ന് ആമി കളിയാക്കും.
തിരുവത്രയിലെ അമ്മായി വല്ലപ്പോഴും കൊണ്ടു വന്നിരുന്ന ഞാവല്‍പ്പഴം മുഴുവന്‍ തിന്നിരുന്നത് ആമിയാണ് .ഒരു ഞാവല്‍ മരമുള്ള വീട്ടിലേക്ക് കെട്ടിക്കൊണ്ട് പോണേയെന്ന് അവള്‍ ചിരിച്ചു പറയാറുണ്ട്‌ .
ബോട്ട് കടവത്ത് ഞാവല്‍പ്പഴം വില്‍ക്കാറുണ്ട്.കയ്യിലെ കാശ് മുഴുവന്‍ അന്ന് ആമി തീര്‍ക്കും .നീല നിറമുള്ള നാവു നീട്ടി ചിരിക്കുമ്പോള്‍ വളംകടിക്ക് ആശുപത്രിയില്‍ നിന്ന്‌ കിട്ടാറുള്ള മരുന്നാണ് എനിക്ക് ഓര്‍മ്മ വരിക .
വെളിയങ്കോട് ഞാവല്‍മരമില്ലാത്ത വീടുകള്‍ കുറവാണ്.
ഞാവല്‍പ്പഴങ്ങള്‍ തിരികെ തരുന്നത് തുടുത്ത ഓര്‍മ്മകളാണ്.
പതിനാറ് വര്‍ഷത്തെ മാറ്റങ്ങള്‍ എങ്ങനെയാവും അവളില്‍ അടയാളപ്പെടുത്തിയിട്ടുണ്ടാവുക .
ശബ്ദം ഇപ്പോഴും മിനുസമുള്ളത് തന്നെയാവുമോ? മുഖത്ത് നല്ലോരു മീശ കാണുമായിരിക്കും.ഇനി പഴയത് പോലെ ഇടപഴകാനാവുമോ?
നാല് വീടിന്‍റെ അകലത്തേക്കല്ല ,രണ്ട് വര്‍ഗത്തിന്‍റെ ദൂരത്തെക്കാണ്‌ മാറ്റിപ്പാര്‍പ്പിക്കുക.
ഇനി അവള്‍ക്ക്‌ തുറസ്സായ ലോകത്ത് മുണ്ട് മടക്കിക്കുത്തി കാലിലെ മസിലുകള്‍ കാട്ടി വേഗത്തില്‍ നടക്കാം .ഞാനോ?
ഞാനിപ്പോള്‍ ഒരു അന്യസ്ത്രീ .തൊട്ടാല്‍ വൊളു മുറിയുന്നവള്‍..ഇരട്ട ജീവിതത്തില്‍ ശരീരത്തോടൊപ്പം മനസ്സും മാറിക്കാണുമോ?
സൈനബു ആത്മ സംഘര്‍ഷത്തില്‍ പൊരിഞ്ഞു.മനസ്സ് നിയന്ത്രണമില്ലാതെ അലഞ്ഞു.ആമിയെ അല്ല അദ്രാമാനെ നേരില്‍ കാണാന്‍ തന്നെ മനസ്സില്‍ ഉറപ്പിച്ചു.
അവളുടെ മുന്നിലൂടെ കരിയിലകളുടെ നിറമുള്ള ഒരു പാമ്പ് ഇഴഞ്ഞുപോയി.പണ്ടാണങ്കില്‍ സൈനബു രണ്ട് ദിവസം പനി പിടിച്ചു കിടന്നേനെ.ഒറ്റപ്പെടുമ്പോള്‍ ആരായാലും ആതാത്ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ മനസ്സിനെ പരുവപ്പെടുതും.
മനസ്സിന്‍റെ പൊറുതികേട്‌ ചെറുതല്ല.ഒരു വിധത്തില്‍ നേരം വെളുപ്പിച്ചു.
നനച്ചു കുളിച്ചു.ഉമ്മാക്ക് കഞ്ഞിയും ,കഷായവും എടുത്തു വെച്ചു.ഇന്ന് മുഴുവന്‍ തിന്നാലും തീരാത്ത വെറ്റില പാത്രത്തിലുണ്ട്.
മക്കളെ സ്കൂളില്‍ പോകാന്‍ ഒരുകി.അപ്പോഴേക്കും മണി എട്ടായി.കട്ടന്‍ ചായ നിന്ന്‌ കുടിച്ച് വേഗം റോഡിലേക്കിറങ്ങി.
മൂപ്പര് പണി കഴിഞ്ഞു വരുമ്പോഴേക്ക്‌ മടങ്ങി വരണം.ഒക്കെ വിചാരിച്ചത് പോലെ നടക്കണമെങ്കില്‍ നേരത്തിനു ബസ്‌ കിട്ടണം.
ഉത്സാഹം ചോരാതെ നടന്നു.പൊളിഞ്ഞു വീഴാറായ വൈറ്റിംഗ് ഷെഡിന് അല്പം മാറിനിന്നു.കഷ്ട്ട കാലം പിടിച്ചോരെ മണ്ടെലാവും അത് വീഴാ.
അഞ്ചങ്ങാടി ബസ്സില്‍ ആസിയാത്ത ഉണ്ടായിരുന്നു.ചാവക്കാട് ആശുപത്രിയില്‍ മരുമോള് പ്രസവിച്ചു കിടക്കുന്നത് കാണാന്‍ പോയതാത്രേ.
നാലു പെണ്ണിനെ പെറ്റ്.അഞ്ചാമത്തേത് ഒരാണ്‍തരിയായതിന്‍റെ സന്തോഷം എത്ര പറഞ്ഞിട്ടും തീരണില്ല.സാക സ്ഥലത്തും നിര്‍ത്തി ആടിഉലഞ്ഞ് പോണ ബസ്സു പോലെ. .ആമി,അദ്രാമാനായ കഥയിലേക്ക്‌ എപ്പോഴാണാവോ ആസിയാത്ത നിരങ്ങിയെത്തുക.

മുനക്കടവില്‍ ഇറങ്ങി നടക്കുമ്പോള്‍ വഴി നീളെ തിരഞ്ഞത് അദ്രാമാനെ തന്നെയാണ്.ഐസ് പ്ലാന്റിന്‍റെ മുന്നിലോ ,ചായക്കടയിലോ ,പള്ളിപ്പീടികയുടെ
കോലായയിലോ ബീഡിയും പുകയിച്ച് നില്‍ക്കണ അദ്രാമാനെ.
വീട്ടിലെത്തിയപ്പോള്‍ ഉമ്മ പറഞ്ഞതും അദ്രാമാനെപറ്റി തന്നെയാണ്.ബോംബെ ലായിരുന്നൂത്രേ.വീട്ടുകാരൊക്കെ ഈ വിവരം അറിഞ്ഞിട്ട് നാളു കൊറച്ചായി.ഇപ്പോഴാണ് നാട്ടില്‍ എത്തിയതെന്ന് മാത്രം.എന്തായാലും വയസ്സ് കാലത്ത് ഉമ്മാക്കും,കല്യാണം കഴിയാത്ത പെങ്ങള്‍ക്കും ഒരു തുണയായി.
റബ്ബിന്‍റെ പരീക്ഷണങ്ങളെപ്പറ്റി ഉമ്മ വാചാലയായി.
ഒരു കാര്യം സൈനബുവിന് ബോധ്യപ്പെട്ടു.ആമിയുടെ പരിണാമം എല്ലാവരും അന്ഗീകരിചിരിക്കുന്നു.ജോലി കിട്ടാന്‍ ആള്‍ മാറാട്ടം നടത്തിയതാണന്ന്
ചിലര്‍ പറയുന്നുണ്ടത്രേ.അവരതിന് ചില ന്യായങ്ങള്‍ നിരത്തുന്നുണ്ട്‌..സംശയത്തിന്‍റെഭാരം കൂടുന്നു.എല്ലാം നേരില്‍ ചോദിക്കുന്നതാണ് ശരിയായ വഴി.
അദ്രാമാന്‍റെ വീട്ടിലേക്ക് പോണത് ഉമ്മാനോട് പറഞ്ഞില്ല.
പടി കടക്കുമ്പോള്‍ ഒന്ന് ശങ്കിച്ചു.വല്ലാത്തൊരു അപരിചിതത്വം തന്നെ വിഴുങ്ങുന്നുണ്ടോ?
അദ്രാമാന്‍ തളര്‍ന്നു കിടക്കുന്ന ഉമ്മാടെ കട്ടിലില്‍ ഇരിക്കുന്നു.
തിരിച്ചറിയാന്‍ തീരെ പ്രയാസപ്പെടേണ്ടി വന്നില്ല .
ഒരു കസേര വലിച്ചിട്ടു തന്നു.കുറെ കാലം കാണാത്തതിന്‍റെ സങ്കടം കണ്ണുകളില്‍ നിറയുന്നുണ്ട്.ഒരു അന്യ പുരുഷന്‍റെ മുന്നില്‍ പാലിക്കേണ്ട അദ ബുകള്‍ അവള്‍ പാലിച്ചു.തലയില്‍ നിന്ന്‌ നീങ്ങിയ തട്ടം നേരെയാക്കി.കാലുകള്‍ ഒതുക്കി വെച്ചു.വസ്ത്ര ധാരണത്തില്‍ തുള വീണിട്ടില്ലന്നു ഉറപ്പ് വരുത്തി.കണ്ണ് നിറച്ചു കാണാനുള്ള ആര്‍ത്തി ഉണ്ടായിരുന്നിട്ടും നിയന്ത്രിച്ചു.
കരുതിവെച്ച ചോദ്യങ്ങള്‍ മാഞ്ഞുപോയിരിക്കുന്നു.ശബ്ദം പുറത്തിറങ്ങുന്നില്ല.
അദ്രാമാന്‍റെ മുടി ക്രോപ്പ് ചെയ്തിട്ടുണ്ട്.വെള്ള ഷര്‍ട്ടിന്‍റെ കൈ അല്പം മടക്കി വെച്ചിരിക്കുന്നു.മുഖത്ത് ഒരു രോമവും കിളുര്‍ത്തിട്ടില്ല.
നിനക്ക് എത്ര മക്കളാ ?
മൂന്ന്.
ഞാന്‍ അങ്ങനെ പുറത്തിറങ്ങാറില്ല.കൂടിയാല്‍ പള്ളി വരെ.
അദ്രാമാന്‍റെ ശബ്ദത്തിനിപ്പോഴും കനമില്ല.നടത്തത്തിലും ,ശരീരഭാഷയിലും പഴയ ആമി തന്നെ.ഓരാണിന്‍റെ ചടുലതയിലേക്ക് അവളിനിയും നടന്നു കേറിയിട്ടില്ല.
അടുത്ത ആഴ്ച തിരിച്ച് പോണം.കുറച്ച് നാള്‍ നാട്ടില്‍ നില്‍ക്കണമെന്ന് ആലോചിച്ചിരുന്നു.പരിഹാസത്തിന്‍റെ നടുവില്‍ എത്ര കാലം.ചൂഴ്ന്ന നോട്ടത്തില്‍ തൊലി പൊളിയുന്നു.ഇരട്ട ജീവിതം വലിയ ഭാരം തന്നെയാണ്.
തോല്‍വി രുചിച്ച വാക്കുകള്‍.'
ആള്‍ക്കൂട്ടത്തിന് നടുവിലാണ് ഒറ്റപ്പെടുന്നത്.ബോംബയില്‍ മറ്റുള്ളവരുടെ കഥ കളിലേക്ക് ഒളിഞ്ഞു നോക്കാന്‍ ആളുകള്‍ക്ക് നേരമില്ല.
അദ്രാമാന്‍ ദീര്‍ഘമായി നിശ്വസിച്ചു.
ഒരുമിച്ച് യാത്ര ചെയ്യാനും,ഒരേ സ്വഫ്ഫില്‍ നമസ്ക്കരിക്കാനും കഴിയുന്നത്‌ കൊണ്ടു മാത്രം ഒരാളെ പൂര്‍ണ്ണമായി അംഗീകരിച്ചു എന്ന് പറയാനാവുമോ?ഇത് എന്‍റെ ചങ്ങാതിയാണന്ന് ജാള്യമില്ലാതെആരൊക്കെ ഉറക്കെ പറയും.?അവഗണന തന്നെയാണ് ഏറ്റവും വലിയ പീഡനം.
ഈ സാഹചര്യങ്ങളെ മറികടക്കാനുള്ള മരുന്നൊന്നും എന്‍റെ കയ്യിലില്ല .നേരില്‍ കാണുമ്പോഴാണ് നമ്മള്‍ പലതും ഓര്‍ത്തെടുക്കുക.
നിനക്ക് ഒരു പെണ്‍ കരുത്തു പോലുമില്ലല്ലോ
സൈനബൂ പഴയത് പോലെ ഇടപെടാന്‍ സമൂഹവും,സമുദായവും നമ്മെ അനുവദിക്കുമോ?
ബാങ്ക് വിളിയില്‍ അവര്‍ നിശബ്ദരായി.
എനിക്ക് ചില രഹസ്യങ്ങള്‍ നിന്നോട് മാത്രം പറയാനുണ്ട്എന്‍റെ ഉള്ളില്‍ എന്നും നീയുണ്ടായിരുന്നു നാട് വിട്ടതും,ഇപ്പോള്‍ തിരിച്ച് വന്നതും നിനക്ക് വേണ്ടിയായിരുന്നു .സമയമാവട്ടെ.ഒക്കെ പറയാം.
അദ്രാമാന്‍ മുട്ടത്തെ ക്കിറങ്ങി .മുണ്ട് കൊണ്ടു മുഖം തുടച്ചു.പിന്നെ തിരിഞ്ഞു നിന്ന്‌ നനഞ്ഞൊരു ചിരി നീട്ടി.പള്ളിയിലേക്ക് നടന്നു.
സൈനബു അന്തംവിട്ട് ഏറെ നേരം നിന്നു.
വേഷത്തില്‍ അല്ലാതെ എവിടെയാണ് ആമി മാറിയത്?
സംശയത്തിന്‍റെ തീമുന പിന്നെയും കൂര്‍ത്തു.
വെളിയങ്കോട്ടെ ഞാവലും,മാവുംപ്ലാവും ,പിന്നെയും പലതവണ പൂത്തു .രാമചപ്പാടത്തെക്ക് പാണ്ടി ലോറികള്‍ വന്ന്‌ പോയതിനു കണക്കില്ല.
അദ്രാമാന്‍ പിന്നീട് നാട്ടില്‍ വന്നില്ല.
ഉമ്മ വിളിച്ചു പറഞ്ഞാണ് അദ്രാമാന്‍റെ മരണ വാര്‍ത്ത സൈനബു അറിയുന്നത്.
വസ്ത്രത്തിന് തീ പിടിച്ചത് പോലെ സൈനബു വീട്ടില്‍ നിന്നു ഇറങ്ങിയോടി.അവള്‍ പറങ്കി മാവിന്‍റെ തണലില്‍ തളര്‍ന്നിരുന്നു.അവള്‍ ഞാവല്‍പ്പഴങ്ങളെ ക്കുറിച്ച് ഓര്‍ത്തു.
അദ്രാമാന്‍റെ മയ്യിത്ത്‌ നാട്ടിലെത്തി.
ഖബറടക്കം കഴിഞ്ഞു.
ആമീ,എന്താണടീ നീ പറയാന്‍ ബാക്കിവെച്ചത് ...സൈനബു എല്ലാം മറന്നു.ആമിയുടെ മുഖം മാത്രം ഉള്ളില്‍ നിറഞ്ഞു.അവളുടെ നെഞ്ച് പേടിപ്പിക്കും വിധമിടിച്ചു.
വൈകുന്നേരം.
തോരാത്ത മഴ.മുഴക്കമുള്ള കാറ്റും.
പതിവ് തെറ്റിച്ച് ഒരു പെണ്ണ് ഖബര്‍സ്ഥാനിലേക്ക് നടന്നു സൈനബു .ഒട്ടും പരിചിതമല്ലാത്ത വഴിയിലൂടെ ,മൈലാഞ്ചി ക്കാട്ടിലൂടെ നടന്നു .പ്രയാസപ്പെട്ടു മീസാന്‍ കല്ലിലെ പേര് വായിച്ചു നടന്നു എവിടെയാണ് അദ്രാമാന്‍..
പെട്ടെന്ന് ആരോ അവളുടെ പിന്നില്‍ നിന്നു പിടിച്ചു
സൈനബു തിരഞ്ഞു നോക്കുമ്പോള്‍ പര്‍ദ്ദ മൈലാഞ്ചി ചെടിയില്‍ കുരുങ്ങിയതാണ്.
വസ്ത്രം കീറാതെ വിടര്‍ത്തുമ്പോള്‍ അവള്‍ വായിച്ചു
പുല്ലാനിക്കല്‍ അദ്രാമാന്‍
മരണം 1426 റജബ് 11
സൈനബു ഉറക്കെ കരഞ്ഞു മീസാന്‍ കല്ലിലേക്ക് തകര്‍ന്ന് വീണു
മഴ തോര്‍ന്നു
മയ്യിത്ത്‌ കുളിപ്പിച്ചവര്‍ക്ക് അറിയാം എന്‍റെ സംശയത്തിന്‍റെ ആഴം.അവരോടു ചോദിക്കണം അദ്രാമാന്‍ ഒരു പുരുഷന്‍ ആയിരുന്നോന്ന്. .വേറെ ഒരു മാര്‍ഗവും എന്‍റെ മുന്നില്‍ ഇല്ലല്ലോ
സൈനബു പള്ളിയിലെ ഉസ്താദിനെ കാണാന്‍ കാത്തുന്നിന്നു
ഉറക്കം കെടുത്തുന്ന സംശയങ്ങളെ ,പോരുത്തപ്പെടാനാവാത്ത നിഗമനങ്ങളെ ഉസ്താദിന് മുന്നില്‍ കെട്ടഴിച്ചു.അവനവനെ തന്നെ വിശ്വസിപ്പിക്കാന്‍ കഴിയാത്തതിന്‍റെ നിസ്സഹായതയില്‍ ഉറക്കെ കരഞ്ഞു.
ഉസ്താദ് ശാന്തനായി പറഞ്ഞു.
മയ്യിത്തിന്‍റെ രഹസ്യങ്ങള്‍ പുറത്ത് പറയുന്നത് ഹറാമാണ്.
.............................................................................................................................................................
അഹ് മ ദ്‌ മു ഈ നുദ്ധീന്‍

No comments:

Post a Comment